Sunday, February 5, 2012

ലെവല്‍ ക്രോസ്

ഒരു പ്രത്യേക അറിയിപ്പ്: വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ഡിറ്റക്റ്റീവ് കഥയാണ്. സ്കൂളില്‍ പോയിത്തുടങ്ങാത്ത കൊച്ചുകുട്ടികള്‍(അക്ഷരം അറിയില്ലെങ്കില്‍) വായിക്കരുത്!!!
-----------------------------------------------------------------
ഉച്ചച്ചൂടില്‍ വെന്തുരുകുന്ന നഗരത്തിലൂടെ നീങ്ങുന്ന കാര്‍.
ഇടക്കിടെ, ചിന്തയിലേക്കു സ്വയം നഷ്ടപ്പെട്ടും, വീണ്ടും യാഥാര്‍ത്ഥ്യത്തിന്റെ നഗരവേഗത കൈക്കൊണ്ടും അയാള്‍ തന്റെ വാഹനം നഗരാതിര്‍ത്തിയിലെ ലക്ഷ്യസ്ഥാനത്തേക്ക് പായിച്ചുകൊണ്ടിരുന്നു!

വീണ്ടും മറ്റൊരു ട്രാഫിക് ബ്ലോക്ക്. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് കുറഞ്ഞ സമയത്തില്‍ തന്നെ ഇതിപ്പോള്‍ ആറാമത്തെയോ ഏഴാമത്തെയോ ആണ്. ഇത്തവണ ഒരു റെയില്‍വേ ക്രോസാണ്. ഇടക്കിടെ ഉള്ള ട്രാഫിക് ബ്ലോക്കുകള്‍ അയാളെ വല്ലാതെ മുഷിപ്പിക്കുന്നുണ്ടായിരുന്നു! മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹങ്ങളിലേക്ക് വെറുതെ കണ്ണോടിച്ച്പ്പോള്‍ ആണ്, അടഞ്ഞിരിക്കുന്ന റയില്‍വേ ഗേറ്റിനുമുന്നില്‍ പരിചിതമായ ഒരു മുഖം ശ്രദ്ധയില്‍ പെട്ടത്.. പഴയ കോളേജ് സുഹൃത്ത് ശ്യാം.

വാഹങ്ങളുടെ ഏറ്റവും മുന്നില്‍ തന്റെ ബൈക്ക് നിര്‍ത്തിവച്ച്, താഴ്ന്നിരിക്കുന്ന ക്രോസ് ബാറില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നു ശ്യാം.. മുന്നിലെ വണ്ടികള്‍ കാരണം മുന്നോട്ട് പോകാന്‍ പറ്റാതെ അയാള്‍ ശ്യാമിനെത്തന്നെ നോക്കി തന്റെ വണ്ടിയില്‍ ഇരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെ ട്രയിന്‍ കടന്നു പോകുംമ്പോള്‍, ശ്യാം മുന്നിലെ ഗേറ്റില്‍ പിടിച്ച് ട്രെയികണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു! ഗേറ്റ് ഉയര്‍ന്ന് വണ്ടികള്‍ നീങ്ങുമ്പോള്‍ ശ്യാമിനെ പിന്നാലെ ചെന്ന് ഓവര്‍ടേക്ക് ചെയ്തു അമ്പരപ്പിക്കുന്നതിനെക്കുറിച്ച് അയാള്‍ ആലോചിച്ചുകൊണ്ടിരുന്നു.

ട്രെയിന്‍ കടന്നു പോയതും, ഗേറ്റ് ഉയര്‍ന്നതും പെട്ടെന്നായിരുന്നു! മുന്നില്‍ വണ്ടികള്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ആണ്, ശ്യാം വണ്ടി സ്റ്റാര്‍ട്ടാക്കി നീങ്ങുകയല്ല, മറിച്ച് സൈഡിലേക്ക് മാറ്റി നിര്‍ത്തുകയാണ് എന്ന് അയാള്‍, ശ്രദ്ധിച്ചത് ॥ ഒരു ഉള്‍വിളികൊണ്ടെന്നപോലെ അയാളും തന്റെ വണ്ടി അല്പം പിന്നിലായി ഒതുക്കിനിര്‍ത്തി ശ്യാമിനെ ശ്രദ്ധിച്ചു തുടങ്ങി।

വളരെക്കാലം കൂടികാണുന്ന സുഹൃത്തിനെ കാണുമ്പോള്‍ ഉണ്ടായ ഒരു സന്തോഷം അയാളില്‍ നിന്ന് മാഞ്ഞുപോയത് പെട്ടെന്നായിരുന്നു. എന്തോ ഒരു ദുരൂഹത ശ്യാമിന്റെ പ്രവൃത്തിയില്‍ ഇല്ലേ എന്ന് അയാള്‍ സംശയിച്ചുതുടങ്ങി. താന്‍ ഈ നഗരത്തില്‍ ഉണ്ടെന്നറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് തന്നെ ശ്യാം ഇതുവരെ തന്നെ കാണാനോ ബന്ധപ്പെടാനോ ശ്രമിക്കാത്തത് ? എന്തൊ ഒരു ഹിഡന്‍ അജണ്ടയുമായായിരിക്കണം അയാളുടെ നില്‍പ്പ്. കാറിനുള്ളില്‍ തന്നെ ഇരുന്ന്, തന്നെ പെട്ടെന്ന് കാണാത്തത്ര അകലത്തില്‍ തന്നെയാണെന്ന് ഉറപ്പിച്ച് അയാള്‍ ശ്യാമില്‍ തന്നെ ശ്രദ്ധയര്‍പ്പിച്ചു.

ബൈക്ക് സൈഡില്‍ ഒതുക്കി നിര്‍ത്തിയ ശ്യാം, വണ്ടികളുടെ തിരക്ക് കുറയാന്‍ കാത്തുനില്‍ക്കുകയായിരുന്നു. അതിനുശേഷം അയാള്‍ റെയില്‍വേ ഗേറ്റിന്റെ അടുത്തുള്ള സെക്യൂരിറ്റി ഗാര്‍ഡിനടുത്തേക്ക് നടന്നു, ഗാര്‍ഡുമായി എന്തോക്കെയോ സംസാരിച്ചു. പിന്നീട് വീണ്ടും വണ്ടിയുടെ അടുത്ത് തന്നെ വന്ന് നിന്നു.

എത്രയേറെ ചിന്തിച്ചിട്ടും എന്തായിരിക്കും ശ്യാമിന്റെ ലക്ഷ്യം എന്നതിനെക്കുറിച്ച് അയാള്‍ക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല. നേരെ പോയി ചോദിക്കാന്‍ അയാളെ മനസ്സനുവദിച്ചില്ല. അയാള്‍
കാത്തുനിന്നു, ശ്യാമിന്റെ അടുത്തനീക്കം എന്താണെന്നറിയാനുള്ള ഉദ്വേഗത്തോടെ.

സമയം ഇഴഞ്ഞുനീങ്ങി. എതിര്‍ദിശയില്‍ അടുത്തട്രെയിന്‍ കടന്നു പോകാറായി. ലെവല്‍ക്രോസിന്റെ ഗേറ്റ് താഴ്ന്നുവന്ന് അടഞ്ഞു. വാഹനങ്ങളുടെ ഒരു ചെറിയ ക്യൂ അവിടെ രൂപപ്പെട്ടുകൊണ്ടിരുന്നു. ശ്യാം പഴയതുപോലെ തന്നെ ആ ഗേറ്റില്‍ പിടിച്ച് ട്രാക്കിലേക്ക് നോക്കി നിന്നു. വേഗതകുറഞ്ഞ ഒരു ഗുഡ്സ്ട്രെയിന്‍ കടന്നുപോകാന്‍ തുടങ്ങി. അയാള്‍ അതിന്റെ ഓരോബോഗിയും എണ്ണിത്തീര്‍ക്കുകയായിരുന്നു. ഒടുവില്‍ ആ ട്രെയിനും കടന്നുപോയി. ശ്യാം പഴയതുപോലെ ബൈക്കിനടുത്തേക്ക് വന്നു.

ഇത്തവണ അയാളെ അമ്പരപ്പിച്ചുകൊണ്ട്, ഗേറ്റ് ഉയര്‍ന്ന ഉടന്‍ തന്നെ ബൈക്ക് സ്റ്റാര്‍ട്ടാക്കി, ശ്യാം മുന്നോട്ട് പോയി। അയാള്‍ക്ക് ഒന്നും മനസിലായില്ല. എന്തിനായിരിക്കും ആദ്യം ഗേറ്റ് പൊങ്ങിയപ്പോള്‍ അവന്‍ പോകാതെ നിന്നത്? ദുരൂഹതയുടെ ചുരുലഴിക്കാന്‍ സാധിക്കാത്ത തന്റെ ചിന്താശക്തിയോട് അയാള്‍ക്ക് പുച്ഛം തോന്നി. ശ്യാമിന്റെ പിന്നാലെ പാഞ്ഞ് അയാളെ തടഞ്ഞുനിര്‍ത്തി, അത് ചോദിച്ചാലോ എന്ന് അയാള്‍ ആലോചിച്ചു. പക്ഷേ അത് തന്റെ ചിന്താശേഷിയുടെ പരാജയമായിരിക്കും. മാത്രവുമല്ല ശ്യാമിന് എന്തെങ്കിലും നിഗൂഢ ഉദ്ദേശം ഉണ്ടെങ്കില്‍ അത് അപകടകരവുമാണ്?


പക്ഷേ ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ അയാള്‍ക്ക് പോകാന്‍ പറ്റുമായിരുന്നില്ല. ഒടുവില്‍, ശ്യാം സംസാരിച്ച റെയില്‍വേ ഗാര്‍ഡിനോട് തന്നെ ചോദിക്കാന്‍ അയാള്‍ തീരുമാനിച്ചു.

അയാളുടെ ആകാംക്ഷനിറഞ്ഞ മുഖത്തുനോക്കി ഒരു ചെറുപുഞ്ചിരിയോടെ ഗാര്‍ഡ് പറഞ്ഞു.

"എന്റെ സാറെ ഒന്നും പറയേണ്ട । ഓരോ പോങ്ങന്മാരിങ്ങനെ വന്നോളും. ആ പുള്ളി ആദ്യം ട്രെയിന്‍ പോയപ്പോള്‍, താഴ്ന്നുനിന്നിരുന്ന ഗേറ്റിന്റെ അറ്റത്ത് പുള്ളീടെ ബൈക്കിന്റെ കീ കൊളുത്തിയിട്ടു. ഗേറ്റ് പൊങ്ങിയപ്പം പണികിട്ടിയില്ലേ. താക്കോല്‍ അന്തരീക്ഷത്തില്‍ നില്‍ക്കുവല്ലേ?॥ എന്നോട് ഗേറ്റ് താഴ്ത്തിക്കൊടുക്കാവോന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചില്ല. പിന്നെ ഇപ്പത്തെ വണ്ടിപോയപ്പഴാ സാധനം എടുത്തത്.. "

മനസിലെ ടെന്‍ഷന്‍, ആശ്വാസത്തിനും അവിടെ നിന്ന് ചിരിക്കും വഴിമാറുമ്പോളും, തൊട്ടുമുന്നില്‍ കണ്ട സുഹൃത്തിനെ സംശയദൃഷ്ടിമൂലം, സംസാരിക്കാതെ വിടേണ്ടിവന്നതിലുള്ള വിഷമം മാത്രം അയാളില്‍ അവശേഷിച്ചു.

(കഴിഞ്ഞു)